കൊട്ടിയൂർ ക്ഷേത്രത്തിലെ തിരുവഞ്ചിറയിലും പരിസരങ്ങളിലും നടൻ ജയസൂര്യയുടെ ഗുണ്ടകൾ അഴിഞ്ഞാടി. ദേവസ്വത്തിൻ്റെ മാധ്യമ പ്രതിനിധിയും ഫോട്ടോഗ്രാഫറുമായ സജീവ് നായരെ ആക്രമിച്ചു. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് ജയസുര്യയും നാലഞ്ച് ഗുണ്ടകളും കൊട്ടിയൂരിൽ ദർശനത്തിനെന്നും പറഞ്ഞ് എത്തിയത്. സജീവ് നായർ ചിത്രമെടുക്കാൻ എത്തിയപ്പോൾ ജയസൂര്യയ്ക്ക് ഒപ്പമെത്തിയ സംഘം കാമറ പിടിച്ചു പറിക്കാനും നശിപ്പിക്കാനും ശ്രമിച്ചു. നിരവധി പേർ വീഡിയോയും ഫോട്ടോയും മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്നതിന് ഇടയിലാണ് ഗുണ്ടകൾ അക്രമികളായി മാറിയത്. ഇതിനെ തുടർന്ന് ഓഫിസിലേക്ക് മടങ്ങിയ സജീവിനെ ദർശനം കഴിഞ്ഞ് വരും വഴി ഓഫീസിൽ വച്ചും കയ്യേറ്റം ചെയ്തു. സജീവിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് പൊലീസ് എന്നും മുൻപേ ജയസൂര്യയും സംഘവും കടന്നുകളഞ്ഞു. വിഐപികൾ എന്ന പേരിൽ സിനിമാ താരങ്ങൾ ദർശനത്തിന് എത്തുമ്പോൾ കൂടെ സ്വകാര്യ സുരക്ഷയ്ക്ക് എന്ന പേരിൽ കൊണ്ടുവരുന്നത് യഥാർത്ഥത്തിൽ ക്രിമിനൽ പശ്ചാത്തലവും ഗുണ്ടായിസവുമായി നടക്കുന്ന ചിലരാണ്. ഇവരെ ബന്ധു വേഷത്തിൽ അഭിനയിപ്പിച്ചാണ് ചിലർ എത്തുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങൾ മണിക്കൂറുകളോളം ദർശനത്തിനുള്ള ക്യൂവിൽ നിന്ന് വലയുമ്പോഴും ഇത്തരം നാലാംകിട നടൻമാരും നടികളും ഇത്തരം ഗുണ്ടകൾ സഹിതം നടയിലെത്തിൻ പ്രത്യേക പരിഗണനയോടെ ദർശനം നടത്തുന്ന പതിവ് കൊട്ടിയൂരിൽ മാത്രമല്ല പലയിടത്തും നിലവിലുണ്ട്. ഇവരൊക്കെ ദർശനത്തിന് എത്തുന്നത് ക്ഷേത്രങ്ങൾ, പള്ളികൾ ഒക്കെ എന്തോ വലിയമേൻമയായും തങ്ങളുടെ ആരാധനാലയത്തിൻ്റെ പ്രശസ്തിയുടെ പ്രതീകമായുമാണ് കരുതുന്നത്. എന്നാൽ വിഐപിയായും വിവിഐപിയായും ചമഞ്ഞ് എത്തുന്ന വെറും നാലാം കിടക്കാർ സ്ഥലകാലബോധമില്ലാതെയും സാമാന്യ മര്യാദപോലും കാണിക്കാതെയും പരിസരബോധമില്ലാതെയുമാണ് പലയിടത്തും പെരുമാറുന്നത്. കൂടെ കൊണ്ടു വന്നിട്ടുള്ള അലവലാതികൾ അഴിഞ്ഞാടുമ്പോഴും വലിയ ഭക്തി അഭിനയിച്ച് ദർശന സായൂജ്യമടഞ്ഞതായി അഭിനയിച്ച് ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ നാലാംകിടകൾ സ്ഥലം കാലിയാക്കും. പൊലീസ് അന്വേഷിച്ചാൽ പതിവ് മറുപടിയാകും ലഭിക്കുക - ഞാനാരേയും കൂടെ കൂട്ടിയില്ല, അക്രമം നടത്തിയത് എൻ്റെ കൂടെ വന്നവരല്ല, അവർ ആരാണെന്ന് അറിയില്ല, എൻ്റെ ആരാധകർ ആരെങ്കിലുമായിരിക്കാം തുടങ്ങിയ വിശദീകരണങ്ങളാണ് പതിവായി തള്ളാറുള്ളത്. കൊട്ടിയൂരിലേക്ക് ജയസൂര്യയും ഗുണ്ടകളും എത്തിയത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്. ഇവർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം വിഐപി വേഷധാരികൾ എത്തുമ്പോൾ സന്നിധാനത്തിന് പുറത്ത് വച്ച് ഗുണ്ടകളെ ഒഴിവാക്കാൻ പൊലീസ് ഇടപെടൽ ഉണ്ടാകണം. സർക്കാർ നിശ്ചയിച്ച സുരക്ഷ നൽകാൻ യോഗ്യരായവരെങ്കിൽ മാത്രം പൊലീസ് സുരക്ഷ നൽകുക. അല്ലാത്തവരെ ങ്കിൽ ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആ വ്യക്തിയെ മാത്രം കൂട്ടിക്കൊണ്ടുപോയി ദർശനം നടത്താൻ സൗകര്യം ചെയ്തു കൊടുത്ത് എത്രയും പെട്ടെന്ന് സന്നിധാനത്തിന് പുറത്താക്കണം. കാരണം ഇത്തരം അയോഗ്യ വിഐപികൾ വ്രതമെടുത്ത് ദർശനത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് ശല്യവും ഭാരവും അപമാനവുമാണ്. ഇവരുടെ മുഴുപ്പും തള്ളലും താങ്ങേണ്ട ഒരു കാര്യവും ഒരു വിശ്വാസിക്കുമില്ല. ഇവരുടെ തള്ള് കേട്ടതുകൊണ്ടല്ല ദൈവം നിലനിൽക്കുന്നതെന്ന ബോധ്യം ക്ഷേത്രങ്ങളുടെയും പളളികളുടേയും ചുമതല വഹിക്കുന്നവർ തിരിച്ചറിഞ്ഞേ പറ്റൂ. പ്രത്യേക ദർശനത്തിന് എത്തുന്ന ജനപ്രതിനിധികൾ, ഔദ്യോഗിക ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രം സുരക്ഷ അനുവദിച്ചാൽ മതിയാകും.എത്തുന്ന ഏത് തെമ്മാടിക്കും സുരക്ഷയ്ക്ക് സ്വന്തം സംഘവുമായി എത്താൻ അനുമതി നൽകരുത്.
കൊട്ടിയൂർ തിരുവഞ്ചിറയിൽ ഗുണ്ടകളെ കൂട്ടി എത്തിയ ജയസൂര്യയ്‌ക്കെതിരെയും കേസെടുക്കണം. പ്രാർത്ഥന സ്വകാര്യ വിഷയമാണ്. അതിന് രാജ്യത്തിൻ്റെ നിയമങ്ങളുടെ മുകളിൽ ഒരു സ്ഥാനവുമില്ല. സിനിമാനടികളും നടൻമാരും അവരുടെ ഗുണ്ടകളുമല്ല ദൈവത്തെ നിലനിർത്തുന്നത്. അവർ ദൈവത്തെ കാണാൻ എത്തുന്നെങ്കിൽ മറ്റുള്ളവരോടൊപ്പം നിരനിന്ന് സ്വന്തം അവസരമെത്തുമ്പോൾ പ്രാർത്ഥിച്ചു പോകുക. അത്രയ്ക്ക് ക്ഷമയും ത്യാഗവും ഇല്ലാത്തവനൊന്നും ഒരു ആരാധനാ കേന്ദ്രത്തിലേക്കും പോകണ്ട.
Actor Jayasurya's goons attacked a temple photographer at Kottiyoor Sannidhanam.